ഉപയോഗിക്കൂ അല്ലെങ്കിൽ ഉപേക്ഷിക്കപ്പെടും. വല്ലാത്തൊരു മുദ്രവാക്യം തന്നെ. പക്ഷെ കുറേ വട്ടം ഉരുവിട്ടു നോക്കിയപ്പോൾ ആ മുദ്രവാക്യം എനിക്കു സ്വന്തമായതായനുഭവപ്പെട്ടു. 2021 ലെജൂലൈ 3-കേരള നല്ലജീവന പ്രസ്ഥാനവും ജീവ ഗുരുവായൂരും സംയുക്തമായി നടത്തുന്ന ജലപാത പുന:സ്ഥാപിക്കാനായി നടത്തുന്ന യാത്രയുടെ മുദ്രവാക്യമാണത്.
യാത്ര എന്നും മനുഷ്യനെ പ്രചോദിപ്പിക്കുക തന്നെയാണ്. ആദികാലം മുതലേ പ്രകൃതിയിലെ പ്രതിഭാസങ്ങളിൽ ആകൃഷ്ടനായി അവനലഞ്ഞിരിക്കണം. അവയെ ആലേഖനം ചെയ്ത് അക്ഷരങ്ങളിലേയ്ക്കെത്തിച്ചേരാനവനെ സഹായിച്ചതും ഈ കൗതുകവും അന്വേഷണവും തന്നെയാകണം.
നല്ലജീവന പ്രസ്ഥാനം വർഷാവർഷങ്ങളിൽ നടത്തിവരുന്ന വഞ്ചിയാത്ര വേറിട്ടൊരനുഭവത്തിലേയ്ക്കും അനുഭൂതിയിലേയ്ക്കുമാണ് അതിലെ യാത്രക്കാരേയും കൊണ്ടു പോകുന്നത്.
ജൂലൈ മൂന്ന് എന്ന ഐക്കൺ പലതിലേയ്ക്കുമുള്ള കൈ ചൂണ്ടിയാണ്.അത് മേല്പത്തൂരിൽ നിന്നും തുടങ്ങുന്നു എന്ന കൗതുകവും മറച്ചുവയ്ക്കാവതല്ല. പുത്തനത്താണിയിൽ നിന്നും കുറ്റിപ്പുറം വഴിയ്ക്ക് യാത്ര ചെയ്യുമ്പോഴുള്ള കൗതുകമായിരുന്നു എനിക്ക് മേല്പത്തൂർ ഇല്ലം. എന്നാലാ മഹാ വ്യക്തിത്വം സഞ്ചരിച്ച ജലപാതയിലൂടെ യാത്ര ചെയ്യുകയെന്ന ഭാഗ്യവും സിദ്ധിച്ചു എന്നു മനസ്സിലാക്കിയത് രാധാകൃഷ്ണൻ ഡോക്ടർ ആ യാത്രയെ കുറിച്ചു വിശദീകരിച്ചപ്പോഴാണ്.
ജലയാത്രകളെന്നും സംസ്കാരങ്ങളെ കൂട്ടിയിണക്കുന്നവയാണ്. അവർ സഞ്ചരിച്ച പുഴയായിരിക്കില്ല ഇന്നത്തേത്. മാറ്റങ്ങൾ എത്രയുണ്ടായാലും അവരനുഭവിച്ച പുഴയനുഭവങ്ങളെ ആവാഹിച്ചെടുക്കാൻ ഭാവനയുടെ നിഴലും വെളിച്ചവും നമ്മളെ സഹായിക്കാതിരിക്കില്ല.
പുഴയാത്ര, അഴിമുഖം, കനോലി കനാൽ എല്ലാം വളരെ കൗതുകമുണർത്തുന്ന പേരുകൾ തന്നെ.
പുഴയാത്രയ്ക്കു പേരു നൽകിയെങ്കിലും എൻ്റെ ജീവിതത്തിൽ ഇങ്ങനെയൊരു യാത്രാനുഭവം ഉണ്ടാകുമോ എന്ന സംശയത്തിൽ തന്നെയായിരുന്നു ഞാൻ. ഒന്നുകിൽ എനിക്കു യാത്ര മുടക്കേണ്ടി വരും. അല്ലെങ്കിൽ ഈ യാത്ര തന്നെ മുടങ്ങും. എന്നിലെ ഇഴജന്തു മന്ത്രിച്ചു കൊണ്ടിരുന്നു. ജൂലൈ മൂന്നിലേയ്ക്കടുക്കും തോറും മനസ്സ് ആകാംക്ഷ കൊണ്ടു വിങ്ങി വിതുമ്പി.
യാത്രയ്ക്ക് പിന്നേയും ഒരുക്കങ്ങളുണ്ട്. ആദ്യമായൊരു ജീവൻ രക്ഷാജാക്കറ്റു വേണം. എല്ലാവർക്കുമുള്ള ജാക്കറ്റുകൾ സംഘടിപ്പിക്കുന്നതിൻ്റെ ചർച്ചകൾ ഗ്രൂപ്പിൽ പൊടിപൊടിച്ചു. മുമ്പു നടത്തിയ യാത്രകളെ കുറിച്ചുള്ള വിവരണങ്ങളും ചിത്രങ്ങളും കൊണ്ട് ഗ്രൂപ്പ് നിറഞ്ഞു കവിഞ്ഞു.
ശ്രീ ഹുസൈൻ വലിയകത്തെന്ന വലിയ കലാകാരൻ എല്ലാ ഓർമകളേയും ചിത്രങ്ങളാക്കി നല്കിയതോടെ രംഗം കൊഴുത്തു. ജിഷ ടീച്ചറും കൃഷ്ണൻകുട്ടിയേട്ടനും അവരവരുടെ ഓർമകളെ കെട്ടഴിച്ചുവിട്ടു.
കനോലി കനാലിനെ വീണ്ടെടുക്കുന്നതിൻ്റെ ആവശ്യകതയെ കുറിച്ചും കനാലിൻ്റെ ഇപ്പോഴത്തെ ശോച്യാവസ്ഥയെ കുറിച്ചുമാണ് ഡോ.ജയദേവന് പറയാനുണ്ടായിരുന്നത്.
ദിവാകരൻ പനന്തറ എന്ന ഞങ്ങടെ ദിവാകരേട്ടൻ കനാേലി കനാലിലെ തടസ്സങ്ങളെ കുറിച്ചാണു പറഞ്ഞു നിർത്തിയത്.

സഹയാത്രികനായ അഷ്ക്കർ കൊളമ്പൊ ലൈഫ് ജാക്കറ്റിൻ്റെ കാര്യം ഏറ്റെടുത്തു.
പിന്നെ മഴക്കോട്ട്. അതും തരാക്കി. എല്ലാം സംഘടിപ്പിച്ചപ്പോഴുമുണ്ട് ഗാർഹികമായ ചില പരാധീനതകൾ.
എന്നും എപ്പോഴും അങ്ങനെയാണ്. പെൺയാത്രകൾ മാറ്റി വയ്ക്കാനുള്ളതാണ്. പക്ഷെ മുസ്താക്ക പറഞ്ഞു. “നീ പൊയ്ക്കോ.. ഇവിടത്തെ കാര്യങ്ങൾ ഞാൻ നോക്കിക്കോളാം.” അങ്ങനെ മുടങ്ങുമായിരുന്ന ഒരു യാത്രയിലേയ്ക്ക് പട്ടാമ്പിയിൽ നിന്നും തിരൂരിലേയ്ക്കു ഞാൻ തീവണ്ടി കയറി. രണ്ടു വർഷക മായി എൻ്റെ സ്ഥിരം യാത്രാമാർഗമാണ് തീവണ്ടി. തിരൂരിലെ ട്രഷറിയാണ് ലക്ഷ്യസ്ഥാനമെന്നതിനാൽ….
ഇതിപ്പോൾ ഈ ബോട്ടു ജട്ടി എവിടെയാണെന്ന് അറിയില്ലല്ലോ. അങ്ങനെ ഏഴുരിലേയ്ക്ക് വെറുതേയൊരു -ഓട്ടോ യാത്രയും നടത്തി.. റെയിൽവേ സ്റ്റേഷനടുത്തു തന്നെയായിരുന്നല്ലോ ബോട്ടു ജട്ടി.
പക്ഷെ പ്രകൃതിഗ്രാമത്തിൽ മറ്റൊരു വ്യക്തിത്വത്തെ പരിചയപ്പെടാനായത് പറയാതെ വയ്യ. സ്നോബി ടീച്ചറാണ്.കരാട്ടേ, സൈക്കിൾയാത്രിക അങ്ങനെ പോകുന്നു അവരുടെ പ്രത്യേകതകൾ. കുറേ നേരം അവരുമായിവർത്തമാനം പറഞ്ഞിരുന്നു.പിന്നെ കൃഷ്ണൻകുട്ടിയേട്ടനോടൊപ്പം ബോട്ടു ജട്ടിയിലേയ്ക്ക് ഓട്ടോയിൽ… വഞ്ചിയാത്രയിൽ ഉപയോഗിക്കാനുള്ള കുടിവെള്ളം നിറച്ച കാനുകളിൽ കാലുയർത്തി വച്ച് ഞങ്ങൾ
ഓട്ടോയിലിരുന്നു.
തിരൂർ ബോട്ട് ജട്ടി ഒരു സുന്ദരി തന്നെ. നിറങ്ങൾ വാരി വിതറി കുട്ടികൾ വരയ്ക്കുന്ന ചിത്രവുമായി ഞാനിതിനെ ബസ്സിലിരുന്ന് താരമ്യം ചെയ്യാറുണ്ടായിരുന്നത് ഓർമ വന്നു. സ്ഥലകാലഗണനയിൽ ഞാനല്പം പിറകിലായതിനാൽ ഒരു നൂറു രൂപ എനിക്കു നഷ്ടമായി. പക്ഷെ സൗഹൃദത്തിൽ ആ നഷ്ടം അലിഞ്ഞില്ലാതായല്ലോ.
ഗുരുവായൂരിലുള്ളവർ നേരത്തെ സ്ഥലത്തെത്തിയിട്ടുണ്ട്. നിറഞ്ഞ ചിരിയുമായെത്തി അവർ പരിചയം പുതുക്കിക്കൊണ്ടിരുന്നു. സൗഹൃദം പങ്കുവയ്ക്കുന്ന ക്കാര്യത്തിലും ഞാനത്ര പോര. എങ്കിലും കഴിയുന്ന പോലൊക്കെ ആടിക്കൂടി.
യാത്ര നിശ്ചയിച്ചിരുന്ന ഏഴു മണിക്കു തന്നെ ഞങ്ങൾക്കു യാത്ര ചെയ്യാനുള്ള വഞ്ചി നദിക്കു കുറുകെ ഒരലങ്കാരമായി തുഴഞ്ഞെത്തിയിരുന്നു. കൃതഹസ്തരായ യാത്രക്കാർ നല്ല ജീവന പ്രസ്ഥാനത്തിന്റെ ബാനർ വഞ്ചിക്കു നെടുകെ കെട്ടിവച്ച് ഒന്നുകൂടി സുന്ദരമാക്കി. വഞ്ചിക്കു നടുക്ക് കൗണ്ടർവെയ്റ്റിടാനാണെന്നു പറഞ്ഞ് കൊണ്ടുവന്ന സാധന സാമഗ്രികളെല്ലാം എടുത്തു കൊണ്ടുപോയി.
കാർത്തികേയൻജി എൻ്റെ ബാഗും ചോദിച്ചു. ഞാൻ കൊടുത്തില്ല.അതിൽ കാര്യമായിട്ടൊന്നുമില്ലേലും എൻ്റെ . എൻ്റെ എന്ന ചിന്ത എന്നെ അലട്ടി.
ഉദ്ഘാടനം വളരെ വൈകി ഒമ്പത് മണിയും ഒമ്പതരയും കടന്നു പോയി. തിരൂർ നഗരസഭാ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ശ്രീ.KKസലാം മാസ്റ്റർ അധ്യക്ഷനായ പരിപാടി ലയൺസ് ക്ലബ്ബ് സെക്രട്ടറി അഡ്വ.ഗിരീഷ് ഉദ്ഘാടനം ചെയ്തു. നല്ല ജീവന പ്രസ്ഥാനം പ്രസിഡണ്ടും രക്ഷാധികാരിയുമായ രാധാകൃഷ്ണൻ ഡോക്ടർ യാത്രയുടെ പ്രസക്തിയും ചരിത്രവും വിശദമാക്കിയതോടെ രംഗം കൊഴുത്തു. പിന്നീട് ആശംസകൾ പാട്ടുകൾ എന്നിങ്ങനെ പരിപാടി കൊഴുത്തു.
ഉണ്ണികൃഷ്ണൻ മാഷ്, ഷാജൻ ആലൂർ ഡോ.രാധാകൃഷ്ണൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ പാട്ടുകളും അതിനൊത്ത ചുവടുവെപ്പുമൊക്കെയായി സംഭവം കളറായി.
അപ്പോഴേയ്ക്കും ഞങ്ങളെല്ലാവരും ലൈഫ് ജാക്കറ്റുകളൊക്കെയണിഞ്ഞ് പാട്ടിനു കൂട്ടായി .വഞ്ചിയിൽ കയറൽ എനിക്കു പണിയായിരുന്നു.എന്നാലും വഞ്ചി മറിയാതിരിക്കാൻ പരമാവധി ശ്രമിച്ച് നടുക്കു തന്നെ കൗണ്ടർവെയ്റ്റിട്ടിരുന്നു.
തിരൂർ പുഴയുടെ മുഴുവൻ സൗന്ദര്യവും ആസ്വദിച്ചായിരുന്നു വഞ്ചി നീങ്ങിയത്.
ഇരുകരകളിലുമുണ്ടായിരുന്ന റോഡിൽ അവിടവിടെ ചിലർ കൈ വീശിക്കാണിച്ച് യാത്രാമംഗളങ്ങൾ നേരുന്നുണ്ടായിരുന്നു. ഡോക്ടറുടെ നിർദ്ദേശപ്രകാരം ക്യാമറാമാൻ റോഡരികിൽ നിന്നും ഫോട്ടോ എടുത്തു കൊണ്ടിരുന്നു. ഇടയ്ക്കൊരിടത്ത് അധ്യക്ഷനും ഉദ്ഘാടകനും ഇറങ്ങിപ്പോയി. പുഴയുടെ വീതി കൂടുകയും വെള്ളം തെളിയുകയും ചെയ്തു പോന്നു.
പുഴയിൽ മണലടിഞ്ഞ് തട്ടുകളായിത്തീർന്ന പ്രദേശങ്ങളും പൊന്തക്കാടുകളും കൈതക്കാടുകളും കൊറ്റികളും മയിലുകളും അവിടവിടെ പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു. പുഴയുടെ ഹൃദയത്തെ തൊട്ടറിഞ്ഞ യാത്ര സുന്ദരമായി നീങ്ങിക്കൊണ്ടിരുന്നു. വഞ്ചിയിൽ പാട്ടുകൾ തകർക്കുന്നുണ്ട്. ജിഷ ടീച്ചറും സ്നോബി ടീച്ചറും സുലോചന ടീച്ചറുമൊക്കെ ഡോക്ടറുടെ നേതൃത്വത്തിൽ റവ ഉപ്പുമാവിൻ്റെ നിർമ്മാണത്തിലാണ്. എന്നെ അതിനൊന്നും കിട്ടുമായിരുന്നില്ല. ഞാനതിനു പുറം തിരിഞ്ഞല്ലേ ഇരിക്കുന്നത്. ഇനിയൊന്നു തിരിഞ്ഞിരിക്കുന്നത് എനിക്കസാധ്യമായിത്തോന്നി.
വഞ്ചി മറിയുമോ? ഞാൻ പേടിച്ചു.
വഞ്ചിയുടെ അമരത്തിരിക്കുന്നവർ, വിഐപികളാണെന്നാണു വിചാരം. പക്ഷെ പാട്ടിൽ സുലോചന ടീച്ചറെ വെല്ലാനവർക്കാകില്ല.
അതിനാൽ അവരൊരു കടുംകൈ ചെയ്തു. സുലോചന ടീച്ചറുടെ അടുത്തിരുന്നു പാട്ടു പഠിച്ചു പാടി കൊണ്ടിരുന്ന ആ നീളം കൂടിയ ചെറുക്കനെ ഷാജനെ അവർ ചൂണ്ടി.